"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, September 9, 2012

കന്യാസ്ത്രീയുടെ പോസ്റ്റുമാര്‍ട്ടം

ഒരു സുന്ദരിയായ കന്യാസ്ത്രീ മരിച്ചിരിക്കുന്നു
മരണകാരണം ദുരൂഹം.
യജമാനന്മാര്‍ തിരുവസ്ത്രം ഊരിയെടുത്ത്‌
പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.
ഉയര്‍ന്ന മാറിടവും വലിയ നിതംബവും  ഉള്ള
നമ്പൂതിരിച്ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ
അവള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍.
അവള്‍ക്കുചുറ്റുംകൂടിയ ഡോക്ടര്‍മാരുടെ
മനസ്സില്‍ എന്തെന്ന് അവ്യക്തം.
ശിരസ്സുമുതല്‍ പാദംവരെ കത്തികൊണ്ട്
അവര്‍ വരഞ്ഞു കീറി വിശകലനം ചെയ്യുന്നു.
ശിരോവസ്ത്രത്തില്‍ കുടുങ്ങി ചുളിവുകള്‍
വീണ നരമുടിയില്‍ ഒരു കാറ്റിന്റെ പ്രണയം
ജടപിടിച്ച്  കുരുങ്ങിക്കിടക്കുന്നു.
സിന്ദൂരരേഖയില്‍ ഒരുതുള്ളി രക്തം
കട്ടപിടിച്ച്  കറുത്തനിറത്തില്‍.
കരിമഷി പുരളാത്ത കണ്‍പീലികളും,
പോട്ടുകുത്താത്ത നെറ്റിത്തടവും
മരുഭൂമിപോലെ ചെമ്പിച്ചുപോയിരിക്കുന്നു.
മിഴികളില്‍ പെയ്തൊഴിയാത്ത ഒരു മഴ
കരിമേഘമായി കുടിയിരിക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് ഉറക്കമില്ലാത്ത
രാത്രികളുടെ ഓര്‍മ്മത്തെറ്റുപോലെ.
ചുംബനത്തിന്‍ മഞ്ഞുപെയ്യാതെ-
ചുണ്ടുകള്‍, വരണ്ടുകീറിയ പാടം പോലെ.
പുലഭ്യം പറഞ്ഞുനടന്ന ചിന്തകളുടെ
കാല്‍പ്പാടുകള്‍ മാത്രം തലച്ചോറില്‍.
ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
 ഒരു മാതൃത്വം വറ്റി വരണ്ട  പുഴപോലെ. 
പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.
കൊന്തകള്‍ ഉഴിഞ്ഞ കൈവെള്ളയില്‍
രേഖകള്‍ എല്ലാം, മറഞ്ഞിരിക്കുന്നു.
നാഭിയില്‍ അടക്കിപ്പിടിച്ച  വികാരങ്ങള്‍
ആര്‍ത്തവരക്തം കുടിച്ച് ആത്മഹത്യചെയ്തിരിക്കുന്നു.
നിലത്തുരഞ്ഞുതേഞ്ഞ കാല്‍പ്പാദങ്ങളില്‍
മറന്നുപോയ വഴികളിലെ മണല്‍ത്തരികള്‍ .
ഡോക്ടര്‍മാര്‍ എന്നിട്ടും ആശയക്കുഴപ്പത്തില്‍.
അവസാനം, റിപ്പോര്‍ട്ടില്‍ മരണകാരണം
കഴുത്തിലണിഞ്ഞിരുന്ന 'കൊന്തയും കുരിശും'
എന്നെഴുതിയിരിക്കുന്നു .

Monday, August 27, 2012

ഒരു പേടിസ്വപ്നം

പ്രേമവും, ഭോഗവും, ചതിയും, ദുരയും
ഇഴപിരിഞ്ഞ് ബഹുവര്‍ണ്ണമായൊരഗ്നി
തെരുവുകള്‍തോറും എരിയുന്നു.
പുതിയ പുല്‍നാമ്പുകളെയും,
വിടരാറായ പൂമൊട്ടുകളെയും
അത്  ദംശിച്ചുകൊല്ലുന്നു.
മണല്‍ കരിഞ്ഞുയരുന്ന കറുത്തപുക
സൂര്യന്റെ ശ്വാസകോശത്തിലേക്ക്
അര്‍ബുദമായി പടരുന്നു
നരകാഗ്നിയില്‍നിന്ന് ഇഴഞ്ഞെത്തുന്ന
ഇരുള്‍പ്പാമ്പുകൊത്തി നിഴലുകള്‍ മരിച്ച -
രൂപങ്ങള്‍ പുനര്‍ജ്ജന്മം തേടി
ഗംഗയിലെ ചതുപ്പിലേക്ക് പോകുന്നു,
അവിടെ  ഭൂമിക്കു പുണ്ണ്യംതന്ന
ഋഷിക്ക് ഉദകം ചെയ്യുന്നു.
ശ്വാസംമുട്ടിമരിച്ച  ചിതാഭസ്മക്കുടങ്ങളില്‍നിന്ന്
വീണ്ടും ഭഗീരഥന്‍  പുനര്‍ജനിക്കുന്നു,
അവനൊരു  ഭ്രാന്തന്‍കവിയായി
തീരങ്ങള്‍തോറും പാടിനടക്കുന്നു.
പിന്നെ ശബ്ദങ്ങള്‍ മരിച്ച തെരുവില്‍
കവിതയെ ഉപേക്ഷിച്ച്
ദുരാഗ്നി നക്കിത്തുടച്ച ഗ്രാമശവകുടീരങ്ങള്‍
തേടി യാത്രപോകുന്നു
അവിടെ ചുമലില്‍ നുകംവച്ചുകെട്ടി
നിലമുഴുത് ധാന്യമണികള്‍ വിതറുന്നു
കണ്ണുനീരിറ്റിച്ച്  മുളപൊട്ടുന്നത് നോക്കിയിരിക്കെ
ദൈവശാസനയാല്‍ ശിരസ്സുപിളര്‍ന്ന്
ഒരലര്‍ച്ചയോടെ അവന്‍ മരിക്കുന്നു.

ഒരുഗ്ലാസ് ലഹരി ഉറക്കിക്കളഞ്ഞ എന്നെ
ഇന്നലെ പേടിപ്പിച്ചുണര്‍ത്തിയത്
ഈ ദുസ്വപ്നമായിരുന്നു.

Wednesday, August 22, 2012

വിരഹം

ചക്രവാളച്ചുവപ്പില്‍ മുങ്ങി മറയുന്ന
സൂര്യന്റെ നിഴലിലേക്ക്‌  പറക്കും
നീല ശലഭങ്ങളേ ..നിങ്ങള്‍ കണ്ടില്ലയോ
നിലാവൊളി  നിറയുമീ രാവിലും
നിറകണ്ണുമായി നില്‍ക്കുമീ സൂര്യകാന്തിയെ,
വിരഹം പെയ്ത വേനലില്‍ ഇതള്‍     
കൊഴിഞ്ഞൊരീ ഹൃദയപുഷ്പത്തെ

ജനിതന്‍ പുലരിയില്‍ പൂത്ത
പ്രണയപുഷ്പങ്ങള്‍ മിഴിയടച്ചുറങ്ങവേ
ആഴിതന്‍ നീലനയനങ്ങളില്‍ മുങ്ങിയ
പ്രണയാഗ്നിയെ വീണ്ടും കാത്തിരിപ്പാണ്.
കണ്ണുനീര്‍ക്കറപറ്റിയ   പൂങ്കവിളില്‍
ചെറു ചുംബനം നല്കിയുണര്‍ത്തുവാനൊരു
പൊന്‍വെയില്‍ വരുന്നതോര്‍ത്ത്‌
ദൂരെ മിഴി പാര്‍ത്തിരിപ്പാണ് .

വേര്‍പാടിന്‍ വിങ്ങലില്‍ ഉള്ളം
നുറുങ്ങും നിന്നെ അറിയുന്നു ഞാന്‍
നിശ്വാസത്തിലും നീറുന്ന നിന്റെ
തേങ്ങലുകള്‍ കേള്‍ക്കുന്നു ഞാന്‍
ഒരു തീരാവിരഹത്തിന്‍ ചെന്തീയില്‍
പാതി വെന്തതല്ലോ ഈ ഞാനും


വിരഹമൊരു ചെറു  മറവിയാണ്,
മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
പിരിയുന്ന വഴികളില്‍ മറവിയാകുന്നു
നമ്മള്‍ ഓരോനിമിഷവും
മറവിയാകുന്നു നമ്മള്‍
ഓരോ നിമിഷവും

Wednesday, August 15, 2012

ഒരു വയലിന്റെ മരണം

ഇവിടെ ചിന്തയിലാണ്ടു കിടപ്പൊരു പാടം..
കരുവെള്ളിക്കനലുകള്‍ തിന്നൊരു പാടം...
അഗ്നിക്കാറ്റാല്‍ വരളും തൊലി പൊട്ടിയ പാടം...
ജലമേഘച്ചുടലകള്‍ പോലൊരു പാടം ...
സിരകളിലെല്ലാം പൊരിയും മണലിന്‍ മുരളലുമായി
മിഴികളിലെല്ലാം നീര്‍വറ്റിയ  കുഴികളുമായി 
കരളില്‍ നിറയെ പടരും   വിഷക്കുമിളയുമായി
മരണത്തിന്‍ വഴിവക്കില്‍ മയങ്ങും വൃദ്ധനാണീപ്പാടം
യന്ത്രക്കൈകള്‍  ഉടല്‍ വെട്ടിനുറുക്കിയ  
ചെളിവണ്ടികള്‍ ചുടലച്ചാരക്കരകളൊരുക്കിയ 
ചുടുകട്ടച്ചൂടില്‍ കരള്‍ വെന്തുരുകിയ
കുഷ്ഠരോഗ ശില്പം എന്റയീ  വൃദ്ധപാടം

കൊയ്ത്തരിവാള്‍ വീറോടെ പിടിച്ചുവാങ്ങി
വിപ്ലവം വിതച്ചവരീ വയല്‍വരമ്പില്‍
കൊടികള്‍ നാട്ടി  വിപ്ലവം വില്‍ക്കുവാന്‍ വയ്ക്കവേ
ഈ വയല്‍വരമ്പോരോന്നും വീതം വച്ചെടുക്കവേ
ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും താളം പിടിച്ചോരീ
വയല്‍ മനസ്സില്‍ നിന്നുയരുന്നൊരായിരം
ജലജീവികള്‍തന്‍ ദീനമാം നിലവിളി
വിസ്മ്രിതിയിലാഴുമൊരു നല്ലകാലത്തിന്‍ മരണമണി

മേലെനോക്കൂ  യന്ത്രക്കഴുകന്റെ  കണ്ണുകള്‍ താവളംതേടുന്നു
താഴെ തേരട്ടകള്‍ അളവുകോലുകള്‍ നിരത്തുന്നു
ഉയരും നാളയിവിടെ യന്ത്രപ്പക്ഷിക്കൊരു  കാഷ്ടപ്പുര
ചുറ്റും നിറയും നക്ഷത്ര വേശ്യകള്‍ക്ക്  പേറ്റുപുര

ഇന്നലവരെയേതോ ധാന്യപ്പുരകള്‍ക്ക്
നിര്‍ത്താതെ ചുരത്തിയ പാല്‍ഞരമ്പുകള്‍
വിശക്കും വയറിനെല്ലാം വാത്സല്യം
മടിയ്ക്കാതെ വിളമ്പിയ ചോറ്റു കലങ്ങള്‍
ഇനിയുമീ  മണ്ണിന്നടിയില്‍ ജന്മം കൊതിച്ചു
കഴിയും  നെല്‍മണികളെല്ലാം  ഭ്രൂണമുടച്ചുമരിക്കും
പ്രാണന്റെ നീരായ നീരുറവകളെല്ലാം
വിഷനാളി പോലെ നമ്മിലേക്കിഴയും
ഒന്നുകരയട്ടെ ഞാനീ  വൃദ്ധനരുകിലിരുന്ന്
പാടട്ടെ കൊയ്ത്തുപാട്ടിന്‍ പഴയ ശീലൊന്ന്
ശ്വാസഗതി നേര്‍ത്തുപോകും മുന്‍പ് നേരട്ടെ
ഞാനൊരു നിത്യശാന്തി .....




Tuesday, August 7, 2012

വേനലില്‍ മരിയ്ക്കുന്ന പ്രണയങ്ങള്‍

ഗ്രീഷ്മാംബരത്തിന്‍  കളിമുറ്റത്തൊരു
മഴ  മേഘരൂപം പൂണ്ടുല്ലസിയ്ക്കെ 
ആലിംഗനം കൊതിച്ചൊരു തളിര്‍മുല്ലയെന്‍
 തൊടിയില്‍ കണ്ണുനീരാല്‍ വേരുകള്‍ നനയ്ക്കുന്നു

കാട്ടുചോലയും  കൈതോലകള്‍  തലോടി
നഷ്ട പ്രണയത്തിന്‍  ഓര്‍മയിലേക്ക്
കണ്ണുനീരായി  നേര്‍ത്ത് ഒഴുകിമറയുന്നു
കാറ്റിന്റെ കരളിലും  വേവുമീ   ഉഷ്ണകാലം
കൈതപ്പൂവിന്റെ  പ്രണയം കരിയിച്ചു കളയുന്നു

ഒരു കൊയ്ത്തുകാലത്തിന്‍ ദൂരസ്മൃതിയില്‍  നിന്നെന്‍
പഞ്ചവര്‍ണ്ണക്കിളികള്‍ കതിരുകള്‍ കൊത്തി മറയുന്നു
വയല്‍ ഞരമ്പിലൂടെ പ്രണയിച്ചുനടന്നൊരീ വയല്‍ച്ചിപ്പികള്‍
ഉണങ്ങിയ കളിമണ്‍ ശില്പങ്ങളായി  പെരുകുന്നു

പരല്‍മീനിനെ പ്രണയിച്ച കൊറ്റിയും കുളക്കോഴിയും
പാദം നനയ്ക്കുവാനാകാതെ വിശപ്പുണ്ടുറങ്ങുന്നു
മഴയെ പ്രവചിക്കും മണ്ഡൂകഭിക്ഷുക്കള്‍
മലകയറി എങ്ങോ മറയുന്നു

രാവിന്റെ നിദ്രക്കു തംബുരുമീട്ടും ചീവീടുകള്‍
ശ്രുതിപൊട്ടിയ  നേര്‍ത്ത ഞരക്കങ്ങളായ്  മറവിയാകുന്നു
രാമഴയെ വര്‍ണ്ണിക്കും രാപ്പാടിപ്പാട്ടിലും
ഒരു നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍ ശ്രുതിമീട്ടുന്നു

പിതൃക്കള്‍ക്ക്  പുണ്യം കൊടുത്തും
പുത്രന് അന്നം കൊടുത്തും
പ്രണയരാഗങ്ങളാകും  എന്റെ പുഴകളെല്ലാം
തമോഗര്‍ത്ത മിഥ്യയിലേക്ക്  ഒഴുകിമറയുന്നു

മഴയെനിക്കെന്നുമൊരു തളിരുള്ള പ്രണയം,
പെയ്യുന്ന  വേനലോ ക്രൂരം പ്രണയ നഷ്ടം
വേഴാമ്പല്‍ മരിച്ചൊരീ മരപ്പോത്തിലിന്നുഞാന്‍
തപം ചെയ്യുന്നു വീണ്ടുമൊരു ഭഗീരഥനായി

തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..
തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..