"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, March 10, 2013

വേശ്യയെ വില്‍ക്കുന്നവര്‍
















ചുവന്ന തെരുവിലെ അടച്ചിട്ട മുറികളില്‍
ഒന്നില്‍  ഇരയും ഞാനും മാത്രം.
എന്റെ കീശ അറുത്തുവാങ്ങിയവര്‍
പുറ
ത്ത്  നിലപ്പുണ്ട്.
മുറിക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍
അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു.
നീ അവളുടെ കലങ്ങിയ കണ്ണുകളില്‍  നോക്കരുത്
അവളുടെ കഥകള്‍ അവളോട്‌ ചോദിക്കരുത്
നീ യജമാനനും അവള്‍ ഭൃത്യയുമാണ്
നീ വേട്ടമൃഗവും  അവള്‍ ഇരയുമാണ്
അവളുടെ ശിരസ്സിന്റെ സ്ഥാനം  നിന്റെ
കാല്‍നഖങ്ങളേക്കാള്‍  താഴെയാണ്.
അവളുടെ മാംസം മതിയാവോളം
നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം, 
അവളുടെ അധരങ്ങളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍ നക്കിക്കുടിക്കാം,
എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ
ഉപ്പുരസംമാത്രം  നീ  നുണയരുത്.
പക്ഷേ, ഈ അരണ്ട നീലവെളിച്ചത്തില്‍
ഞാന്‍ ആദ്യം നോക്കിയത്  അവളുടെ
കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ്,
അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ
പിടയ്ക്കുന്ന  ഹൃദയത്തിലേക്കാണ്.
എന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ
അവളുടെ കഥകളെ കാമിച്ചല്ലേ ഞാന്‍ വന്നത് .
പേടിച്ചരണ്ട പേടമാനേ... നീ
നിന്റെ കഥകള്‍ എന്നോട് പറയുക.
നിന്റെ മടിക്കുത്തില്‍ ആദ്യംവീണ
കൈകളേപ്പറ്റി പറയുക,
നിന്റെ നാഭിയില്‍ മുഖംകുത്തിവീണ്
മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,
നിന്റെ മാറിടത്തില്‍ പതിഞ്ഞ
പുലിനഖങ്ങളേപ്പറ്റി പറയുക,
നിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം.