"ലോകാ സമസ്താ സുഖിനോഭവന്തു"

Monday, April 15, 2013

ശവശില്‍പ്പികള്‍

കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്
പട്ടുചേലപോലെ  വിരിഞ്ഞുകിടന്ന
പച്ചപ്പിനെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ്
എഴുതിക്കൂട്ടിയത് , എങ്ങനെയൊക്കെയാണ്
നിങ്ങള്‍ ആ ഹരിതാഭയെ വര്‍ണ്ണിച്ചത്,
അവയുടെ സൌന്ദര്യം വര്‍ണ്ണിച്ച്  എന്തൊക്കെ
പാരിതോഷികങ്ങളാണ് നിങ്ങള്‍ നേടിയത് ?
കവികളേ  നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
മലദൈവങ്ങള്‍ കാവല്‍നിന്ന കാനനത്തെപ്പറ്റിയും,
ആകാശംതൊട്ട വന്‍മരങ്ങളെപ്പറ്റിയും പറയാന്‍
നിങ്ങള്‍ ഒട്ടുംതന്നെ മടികാണിച്ചില്ലല്ലോ?
മലയത്തിപ്പെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ച്
മലയിറങ്ങിവന്ന കാട്ടാറിനെക്കുറിച്ച്  നിങ്ങള്‍
പാട്ടുപാടി നാടുനീളെ നടന്നില്ലേ?
കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
നാട്ടുവഴിയുടെ ഓരം ചേര്‍ന്നുനിന്ന
കാട്ടുചെടികളെപ്പറ്റി നിങ്ങള്‍ പയ്യാരം പറഞ്ഞില്ലേ?
പൊന്നാമ്പല്‍ നിറഞ്ഞ പോയ്കകളേയും,
ജീവനാഡിയായി നിറഞ്ഞൊഴുകിയ പുഴകളേയും
പുസ്തകങ്ങളില്‍ നിങ്ങള്‍ കുത്തിനിറച്ചില്ലേ?
നിറഞ്ഞുപെയ്യുന്ന നിലാവും, കുളിര്‍ത്ത മഴയും
നിങ്ങള്‍ക്കെന്നും  പ്രണയകാവ്യങ്ങള്‍ ആയിരുന്നില്ലേ ?
കവികളേ നിങ്ങള്‍  കരിങ്കണ്ണന്മാരാണ് .
കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
ഹാ...  കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .
കവികളേ നിങ്ങളുടെ കരിങ്കണ്ണുകൊത്താത്ത
ഒന്നുമാത്രമേ ഇനി ഇവിടെ ബാക്കിയുള്ളൂ
നിങ്ങള്‍ക്കുചുറ്റും നില്‍ക്കുന്ന ആ 
ശവശില്‍പ്പികളായ  നല്ല  കലാകാരന്‍മാര്‍. 
അവരെപ്പറ്റി എന്തേ നിങ്ങള്‍ കവിത എഴുതുന്നില്ല?
അവരെ പുകഴ്ത്തി പാട്ടുപാടാത്തതെന്തേ?
ജീവനുള്ളതിനെ എല്ലാം കൊന്ന് എന്തുമാനോഹര-
മായാണവര്‍ ശവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്,
ആ ശവശില്‍പ്പങ്ങള്‍ക്കുള്ളില്‍ കയറി
എന്ത് സുഖമായാണ് അവര്‍ ഉറങ്ങുന്നത് .
കവികളേ നിങ്ങള്‍ അവരെക്കുറിച്ച്  കവിത ചമയ്ക്കുക,
അവരുടെ കഴിവുകള്‍ വാഴ്ത്തി പാട്ടുപാടുക.
കരിങ്കണ്ണന്മാരായ കവികളേ...  നിങ്ങള്‍
ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
ഉറക്കെ ഉറക്കെ ചൊല്ലി  നടക്കുക!!!