"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, September 26, 2012

കടല്‍ത്തീരത്തെ കുമിള്‍

ഇവിടെയൊരു തീരമുണ്ട് .
ഉപ്പിന്റെ മണമുള്ള കടല്‍ത്തീരമുണ്ട് .
ചെറുവഞ്ചികള്‍  പെരുംതിരകളോടേറ്റ്
എരിവയര്‍ നിറക്കുന്ന തീരമുണ്ട്.
വറുതിയില്‍ കടല്‍ച്ചിപ്പികള്‍ തീര്‍ക്കുന്ന
ചിത്രങ്ങളെനോക്കി ചിരിക്കുന്ന തീരമുണ്ട്.
വരുംകാല ചാകരത്തിരകളെ
സ്വപ്നങ്ങള്‍ കാണുന്ന തീരമുണ്ട്.
ഉയിരിന്റെമേലെ പാഞ്ഞുകയറുന്ന
തിരകളെനോക്കി, അമ്മതന്‍-
തലോടലെന്നാശ്വസിക്കും തീരമുണ്ട്.
തുടക്കവും, ഒടുക്കവും ഇവിടെയെന്നെഴുതിയ
ജാതകം ഇറുകെപ്പിടിക്കുന്ന  തീരമുണ്ട് .
കടലമ്മതന്‍ മാനം കാക്കുവാന്‍
പങ്കായമേന്തി കാവലാകുന്ന തീരമുണ്ട്.
ഇവിടെയൊരു തീരമുണ്ട്
കണ്ണുനീരിലും ഉപ്പു കിനിയുന്ന തീരം...

ഇവിടെയല്ലോ വിശ്വസാഹിതികള്‍ക്ക്
വിഷയങ്ങള്‍ വിരിഞ്ഞത്.
ഇവിടെയല്ലോ അടിമച്ചങ്ങലകളെ
ഉപ്പുകുറുക്കി അറുത്തത്.
ഇവിടെയല്ലോ വിശ്വസംസ്ക്കാരങ്ങള്‍
പായ് വഞ്ചിയടുപ്പിച്ചത്.
ഈ മണല്‍ത്തരികളിലല്ലോ...
പ്രണയങ്ങള്‍ പിച്ചനടന്നത്.

ഇന്നിതാ നോക്കൂ ഇവിടെയൊരു
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
കടല്‍പ്പിശാചിന്റെ  ചുവന്നകണ്ണുള്ള
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
അഗ്നിച്ചീളുകള്‍ ചിതറുന്ന ചിറകുകള്‍
കുടഞ്ഞത്  തീരം വികൃതമാക്കുന്നു.
വെള്ളാരംമണലിനെ  വിഷംചീറ്റുന്ന
വേരുകളാഴ്ത്തി മലിനമാക്കുന്നു.
അദൃശ്യ വിഷസൂചികളേറ്റ്
കടല്‍ക്കാറ്റിന്റെ കരളും പിടയുന്നു.
പൊട്ടുവാന്‍ വെമ്പിനില്‍ക്കുമീയഗ്നിഗോളം 
കണ്ടു തിരകളും  പിന്തിരിയുന്നു.
വയറോട്ടിയ വഞ്ചികള്‍ തീരമണയുന്നു.
സ്വപ്നങ്ങളിലെല്ലാം ഒരണുവിസ്ഫോടനത്തില്‍
പൊട്ടിച്ചിതറുന്ന ബാല്യങ്ങള്‍ നിറയുന്നു.
കടല്‍ക്കാറ്റിലും കണ്ണുനീരുപ്പു കലരുന്നു.
ഈ വിഷക്കുമിളിന്‍ വിത്തുപാകിയവര്‍
ദൂരെയെങ്ങോ നിന്നാര്‍ത്തുചിരിക്കുന്നു,  
അതിന്‍ മാറ്റൊലികളീതീരത്തെ അശാന്തമാക്കുന്നു
അധികാര ഗര്‍വ്വില്‍  ഓരോ മണല്‍ത്തരിയും
പകച്ചു നില്‍ക്കുന്നു.

ഈവിഷക്കുമിളിന്‍ വേരറുക്കുവാന്‍ കോര്‍ത്ത
കരങ്ങളില്‍ ഞാനുമെന്‍ കരം ചേര്‍ക്കുന്നു.
ഈ തീരം കാക്കുവാന്‍ ഞാനുമുണര്‍ന്നിരിക്കുന്നു.

Monday, September 17, 2012

തെരുവുശില്‍പ്പങ്ങള്‍

കാലത്തിന്‍ കടല്‍ കടന്നെത്തിയ നാവികര്‍ ഞങ്ങള്‍.
കാറ്റിന്‍ഗതിക്കൊപ്പമീ കരയിലെത്തിയ പൂര്‍വികര്‍.
മഴയിലും, പുഴയിലും ഏറെത്തിമിര്‍ത്തവര്‍.
പൂക്കളും കനികളും പങ്കിട്ടെടുത്തവര്‍.
വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍.
തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റെനുകം ഊന്നി  മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍
കാലത്തിന്‍ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്നവര്‍.
ആയിരം അശ്വമേധങ്ങള്‍ക്കായി ഭൂമിയെക്കാത്തവര്‍.
മനസ്സിലും ചിരിയിലും ഒരേ മുഖമുള്ളവര്‍.
മനസ്സിലും ചിരിയിലും ഒരേ...  മുഖമുള്ളവര്‍. 


ഇന്ന് ഞങ്ങളീ.. തെരുവിന്റെ തീരത്ത്‌
വെറുതെ നില്‍ക്കും കറുത്തശില്‍പ്പങ്ങള്‍ .
മണ്ണും മനസ്സും മലിനമാകുന്നത് കണ്ട്
മൂകം വ്യസനിക്കും ആത്മാക്കള്‍.
പൂക്കളെ നോക്കൂ പുകതിന്നു കറുത്തിരിക്കുന്നു.
പുഴകളെല്ലാം  വിഷംകുടിച്ച്  മരിച്ചിരിക്കുന്നു.
മലകളെ നോക്കൂ പച്ചയുരിഞ്ഞു വെളുത്തിരിക്കുന്നു
വയലുകളെല്ലാം വിജനമാകുന്ന ചുടലപ്പറമ്പുകള്‍
കാതലില്‍ കത്തിയാഴ്ന്നു വെറും കുറ്റിയാകുന്നു മരങ്ങള്‍ 
പിടിവിട്ട് താഴെക്കുപതിക്കുന്നു ഗിരിഗര്‍ഭങ്ങള്‍
കൊടുംചതിക്കുത്തരംതേടി രൌദ്രമാകുന്നു തിരകള്‍ 
പെയ്യുന്ന വേനലില്‍ അഗ്നിനാളങ്ങള്‍ പുളയുന്നു
പൊഴിയുന്ന മഴയിലും ചുട്ടുപൊള്ളുന്നു ഭൂമി
പൊഴിയുന്ന മഴയിലും... ചുട്ടുപൊള്ളുന്നു ഭൂമി... 


കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
പിഞ്ചുപൂവിന്റെ കരളറുക്കുന്നു കാമചിന്തകള്‍
ചുടലക്കെടുക്കുംവരെ ചിറകെട്ടിനിര്‍ത്തുന്നു-
സ്വാര്‍ത്ഥമോഹങ്ങള്‍
ആസുരചിന്തയാല്‍ അമ്മയേയും കാമിച്ചുകൊല്ലുന്നു.
കരളുറപ്പോടെ പുത്രിയേയും ഭോഗിച്ചു രസിക്കുന്നു.
സ്വന്തം സുഹൃത്തിനെ ചിതകൂട്ടി ചുട്ടുതിന്നുന്നു.
നാണയക്കിലുക്കത്തില്‍  എല്ലാം മറക്കുന്നു.
നഗ്നയാക്കപ്പെട്ടു സരസ്വതിയും തെരുവില്‍ നില്‍ക്കുന്നു
നിണമൊഴുകുംനിഴലുകള്‍  മാത്രമലയുന്നു  തെരുവില്‍..
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍ അഗ്നിപുളയുന്നു
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍..... അഗ്നിപുളയുന്നു...


ദൂരെയേതോ ഗിരിമകുടത്തില്‍ അഗ്നി പൂത്തിരിക്കുന്നു,
എല്ലാം ദഹിപ്പിച്ചൊടുക്കുവാനവന്‍  എത്തുംമുന്‍പേ
തെരുവില്‍നിന്ന് ഞങ്ങളെ അടര്‍ത്തിമാറ്റുക,
ആ മഹാസാഗരസത്യം മരിക്കും മുന്‍പേ
നിമഞ്ജനം ചെയ്യുക.
ഞങ്ങളേ... നിമഞ്ജനം ചെയ്യുക..


 

Sunday, September 9, 2012

കന്യാസ്ത്രീയുടെ പോസ്റ്റുമാര്‍ട്ടം

ഒരു സുന്ദരിയായ കന്യാസ്ത്രീ മരിച്ചിരിക്കുന്നു
മരണകാരണം ദുരൂഹം.
യജമാനന്മാര്‍ തിരുവസ്ത്രം ഊരിയെടുത്ത്‌
പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.
ഉയര്‍ന്ന മാറിടവും വലിയ നിതംബവും  ഉള്ള
നമ്പൂതിരിച്ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ
അവള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍.
അവള്‍ക്കുചുറ്റുംകൂടിയ ഡോക്ടര്‍മാരുടെ
മനസ്സില്‍ എന്തെന്ന് അവ്യക്തം.
ശിരസ്സുമുതല്‍ പാദംവരെ കത്തികൊണ്ട്
അവര്‍ വരഞ്ഞു കീറി വിശകലനം ചെയ്യുന്നു.
ശിരോവസ്ത്രത്തില്‍ കുടുങ്ങി ചുളിവുകള്‍
വീണ നരമുടിയില്‍ ഒരു കാറ്റിന്റെ പ്രണയം
ജടപിടിച്ച്  കുരുങ്ങിക്കിടക്കുന്നു.
സിന്ദൂരരേഖയില്‍ ഒരുതുള്ളി രക്തം
കട്ടപിടിച്ച്  കറുത്തനിറത്തില്‍.
കരിമഷി പുരളാത്ത കണ്‍പീലികളും,
പോട്ടുകുത്താത്ത നെറ്റിത്തടവും
മരുഭൂമിപോലെ ചെമ്പിച്ചുപോയിരിക്കുന്നു.
മിഴികളില്‍ പെയ്തൊഴിയാത്ത ഒരു മഴ
കരിമേഘമായി കുടിയിരിക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് ഉറക്കമില്ലാത്ത
രാത്രികളുടെ ഓര്‍മ്മത്തെറ്റുപോലെ.
ചുംബനത്തിന്‍ മഞ്ഞുപെയ്യാതെ-
ചുണ്ടുകള്‍, വരണ്ടുകീറിയ പാടം പോലെ.
പുലഭ്യം പറഞ്ഞുനടന്ന ചിന്തകളുടെ
കാല്‍പ്പാടുകള്‍ മാത്രം തലച്ചോറില്‍.
ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
 ഒരു മാതൃത്വം വറ്റി വരണ്ട  പുഴപോലെ. 
പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.
കൊന്തകള്‍ ഉഴിഞ്ഞ കൈവെള്ളയില്‍
രേഖകള്‍ എല്ലാം, മറഞ്ഞിരിക്കുന്നു.
നാഭിയില്‍ അടക്കിപ്പിടിച്ച  വികാരങ്ങള്‍
ആര്‍ത്തവരക്തം കുടിച്ച് ആത്മഹത്യചെയ്തിരിക്കുന്നു.
നിലത്തുരഞ്ഞുതേഞ്ഞ കാല്‍പ്പാദങ്ങളില്‍
മറന്നുപോയ വഴികളിലെ മണല്‍ത്തരികള്‍ .
ഡോക്ടര്‍മാര്‍ എന്നിട്ടും ആശയക്കുഴപ്പത്തില്‍.
അവസാനം, റിപ്പോര്‍ട്ടില്‍ മരണകാരണം
കഴുത്തിലണിഞ്ഞിരുന്ന 'കൊന്തയും കുരിശും'
എന്നെഴുതിയിരിക്കുന്നു .