Saturday, February 8, 2014
Wednesday, January 1, 2014
അവിചാരിതം
മതിമറന്ന് ഉമ്മവെച്ചുനില്‍ക്കുമ്പോഴാകും
ഒരു പൊന്മാന്‍ചുണ്ട് വാരിയെല്ലുകള്‍തുളച്ച്
ചിലപ്പോള്‍ പാഞ്ഞുകയറുന്നത്.
വിരിയാറായ മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴാകും
കൂര്‍ത്ത പല്ലുകളുള്ള ഒരു വായ്ക്കുമുന്നില്‍
ചിലപ്പോള്‍ നിസ്സഹായപ്പെട്ടുപോകുന്നത്.
കണ്ടല്‍പ്പൊന്തകളില്‍ കൂടോരുക്കുമ്പോഴാകും
ലോഹക്കൈകള്‍ തീരത്തെയപ്പാടെ
ചിലപ്പോള്‍ വകഞ്ഞെടുക്കുന്നത്.
കൂട്ടുകാരിയുമൊത്ത് മഴക്കിലുക്കം
കേട്ടിരിക്കുമ്പോഴാകും ഒരു
മലവെള്ളപ്പാച്ചില്‍ രണ്ടു കൈവഴികളിലേക്ക്
ചിലപ്പോള്‍ ഒഴുക്കി വിടുന്നത്..
ഒഴുക്കിന്റെ വേഗം ആസ്വദിച്ച്
ദേശാടനത്തിനിറങ്ങുമ്പോഴാകും
ഒഴുകിക്കൊണ്ടിരുന്ന പുഴ ചിലപ്പോള്‍
പെട്ടന്ന് നിന്നുപോകുന്നത്.
തണുത്ത പുഴയെ ചെകിളപ്പൂക്കളില്‍
പൊതിഞ്ഞെടുക്കുമ്പോഴാകും ചിലപ്പോള്‍
പുഴതന്നെ കരിഞ്ഞില്ലാതെയാകുന്നത്.
മോഹങ്ങളെയെല്ലാം പൊതിഞ്ഞെടുത്ത്
ചില്ലുഭരണിയിലെ ഒരുതുടം ജലത്തിലേക്ക്
കൂടുമാറുമ്പോഴാകും വാടകക്കാരന്‍
പെട്ടന്ന് ഉപേക്ഷിച്ചുപോകുന്നതും,
ഇറയത്ത് ഇറ്റുവീണുതോരുന്ന മഴപോലെ
മരണത്തെ അടുത്തറിയുന്നതും.
Saturday, December 21, 2013
ആം പൊയട്രി
കവികള്‍ക്ക് ചിലവിനുകൊടുക്കാന്‍
വിധിക്കപ്പെട്ട കവിതകള്‍
അവരൊരിക്കൽ കാലഹരണപ്പെട്ട
മാമൂലുകള്‍ക്കെതിരെ പ്രതികരിക്കും
ചെകിട് നഷ്ടപ്പെട്ടവരോട്
സംസാരിക്കാന്‍ മടിക്കും
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളുള്ള
കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറും
സോഷ്യല്‍ മീഡിയകളിലൂടെ
വിപ്ലവത്തിന്റെ പുതിയ ഭാഷയാകും.
പ്രണയത്തിന്റെ സൌന്ദര്യവും,
സമരത്തിന്റെ അടങ്ങാത്ത വീര്യവും,
സ്നേഹത്തിന്റെ നിലയ്ക്കാത്ത ഉറവയുമായി
കവികളെക്കാള്‍ വലിയ സെലിബ്രിറ്റികളാകും.
റോയല്‍റ്റി വാങ്ങാത്ത സാഹിത്യത്തെപ്പറ്റി
മാത്രം സംസാരിക്കും.
വിധിക്കപ്പെട്ട കവിതകള്‍
അവരൊരിക്കൽ കാലഹരണപ്പെട്ട
മാമൂലുകള്‍ക്കെതിരെ പ്രതികരിക്കും
ചെകിട് നഷ്ടപ്പെട്ടവരോട്
സംസാരിക്കാന്‍ മടിക്കും
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളുള്ള
കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറും
സോഷ്യല്‍ മീഡിയകളിലൂടെ
വിപ്ലവത്തിന്റെ പുതിയ ഭാഷയാകും.
പ്രണയത്തിന്റെ സൌന്ദര്യവും,
സമരത്തിന്റെ അടങ്ങാത്ത വീര്യവും,
സ്നേഹത്തിന്റെ നിലയ്ക്കാത്ത ഉറവയുമായി
കവികളെക്കാള്‍ വലിയ സെലിബ്രിറ്റികളാകും.
റോയല്‍റ്റി വാങ്ങാത്ത സാഹിത്യത്തെപ്പറ്റി
മാത്രം സംസാരിക്കും.
Tuesday, December 3, 2013
വാലറ്റം ശോഷിച്ച ജീവിതങ്ങള്‍
ഇനി നമുക്കുവേണ്ടി ഒരു കവിത,
ഞാനും നീയും നമ്മുടെ ലോകവും
മാത്രമുള്ള ഒരു കവിത.
മായ്ച്ചുകളയാനല്ല, നമ്മുടെ
മരണക്കിടക്കക്കടിയില്‍
ഒളിപ്പിച്ചു വയ്ക്കാന്‍,
നമുക്കൊപ്പം അതെരിഞ്ഞു
തീരുമെന്ന് ഉറപ്പിക്കാന്‍.
ആദ്യവരികള്‍ നിനക്കുള്ളതാണ്,
നിന്നെ വരച്ചെടുക്കാന്‍
നിനക്കരുകിലേക്കുതന്നെ വരാം,
ആ വരികള്‍ക്ക് യോജിക്കുന്ന നിറം
പുകയുന്ന കനലിന്റെതാണ്,
യോജിക്കുന്ന മണം മസാലകളുടെതാണ്
അത് നിനക്കരുകിലല്ലാതെ
മറ്റെവിടെയാണു കിട്ടുക,
നിന്നെ ഉപമിക്കാന്‍ ഇവിടെ
നിറയെ കാര്യങ്ങളുണ്ട്
വക്കുപൊട്ടിയ പാത്രങ്ങള്‍,
വഴുവഴുക്കുന്ന കയ്ക്കലത്തുണികള്‍,
അരഞ്ഞുതേഞ്ഞ
അമ്മിക്കല്ല്,
പെറുക്കിക്കളഞ്ഞ കറിവേപ്പിലത്തുണ്ടുകള്‍
ഇതിലേതാകും നിന്നെ
ആഴത്തില്‍ അടയാളപ്പെടുത്തുക?
നീ ചൂണ്ടിക്കാണിച്ചത് തന്നെമതി
അതാകും ഏറ്റവും യോജിക്കുക,
കരിപിടിച്ച ചുവരില്‍
ആണിയടിച്ച്
തൂക്കിയ
ആ കണ്ണോപ്പയോളം കൃത്യമായി
നിന്നെ അടയാളപ്പെടുത്താന്‍
എന്തിനാണ് കഴിയുക
തിളച്ച എണ്ണയില്‍
ഇറങ്ങിയും, കയറിയും
പുകച്ചുരുളുകള്‍ക്ക് നടുവില്‍
ആണിയടിച്ചു തൂക്കിയതുപോലെ.
മതി അതുതന്നെ മതി.
കണ്ണീരുകൊണ്ട് നീ ഇവിടെ
ഒരു ഒപ്പ് ചാര്‍ത്തിയേക്കു...
ഇത് നിന്റെ വരികളാണ്.
ഇനി എന്നെ പകര്‍ത്തി എഴുതാം
അധികം വരികളൊന്നും വേണ്ട .
എന്നെ കൃത്യമായി പകര്‍ത്താന്‍
പറ്റുന്ന ഒരുപമ അവര്‍
പിന്നാമ്പുറത്തേക്ക് മാറ്റി ഇട്ടിട്ടുണ്ട് ,
കുഴമ്പിന്റെ വഴുവഴുപ്പും
വിയര്‍പ്പിന്റെ ഉപ്പും കലര്‍ന്ന്
മുഷിഞ്ഞ തുണിയുള്ള
ഈ ഇളകിയ ചാരുകസേര,
ഇത് ഞാന്‍
തന്നെയാണ് .
കാലങ്ങളായി ഇത്
നടുവളച്ച് എന്നെയും
താങ്ങി കിതയ്ക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
ഇതിനൊപ്പമിരുന്നാണ്
ഞാന്‍ മുറുക്കിത്തുപ്പാറുള്ളത് .
എന്റെ ഓരോ ഹൃദയമിടിപ്പിന്റെയും
അര്‍ഥം വായിച്ചെടുക്കാന്‍
കഴിയുന്ന ഇവനോടല്ലാതെ
മറ്റെന്തിനോടാണ് എന്നെ
ഉപമിക്കാന്‍ കഴിയുക.
ഇനിയും പറയാന്‍ പോകുന്നത്,
നമുക്ക് മുന്‍പേ മരിച്ചു
പോയേക്കാവുന്ന നമ്മുടെ
പൊളിഞ്ഞ ചായ്പ്പിനേപ്പറ്റിയാണ്.
തെക്കെപ്പുരയിടം കാണാന്‍
പാകത്തില്‍ എന്നോ പാളികള്‍
അടര്‍ന്നുപോയ ഒരു ജനല്‍ ,
അടയുവാനും തുറക്കുവാനും
മറന്നുപോയ ഒരു വാതില്‍,
ഇരുള്‍ കൂടുവച്ച കറുത്ത മൂലകള്‍,
പൊട്ടിച്ചിരികള്‍ ഉമ്മവെക്കാതെ
പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍,
കണ്ണീരും, കഫവും വീണു
ദ്രവിച്ച തറയോടുകള്‍.
ഉള്ളില്‍ ഞെരിഞ്ഞുപിടയുന്ന
നിശ്വാസങ്ങളെ പൊഴിച്ചിടാന്‍
മാത്രം നമ്മളെത്താറുള്ള ഈ
ചായ്പ്പിനെ ഏതു ലോകത്തോടാണ്
ഞാന്‍ ഉപമിക്കേണ്ടത്.
വേണ്ട ഉപമകള്‍ അന്വേഷിച്ച് പോകണ്ട,
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും അപൂര്‍ണ്ണം
ആയിക്കോട്ടെ.
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും
അപൂര്‍ണ്ണം ആയിക്കോട്ടെ
Saturday, November 16, 2013
പഴയ നിയമത്തേക്കാള്‍ പഴയത്
ഒന്നാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, ഇനി ഞാന്‍
നിനക്ക് വസിക്കാനായി ഒരു ഭൂമിയെ സൃഷ്ടിക്കാന്‍ പോകുന്നു
നീ അവിടെ അധ്വാനിച്ചു ജീവിക്കുക.
ഇത് കേട്ട് മനുഷ്യന്‍ ദൈവത്തോട് അപേക്ഷിച്ചു
ദൈവമേ നീ ഭൂമിയെ സൃഷ്ടിച്ചോളൂ അവിടെ ഞാന്‍ വസിക്കാം
പക്ഷെ അധ്വാനിക്കാന്‍ മാത്രം പറയരുത്.
ഇതുകേട്ട് കണ്ണുതള്ളിയ ദൈവം ആ ദിവസം മുഴുവന്‍
ഉറക്കളച്ചിരുന്നു ചിന്തിച്ച് സൃഷ്ടി തുടരാന്‍ തന്നെ തീരുമാനിച്ചു .
രണ്ടാം ദിവസം ദൈവം പകലിനേയും, രാത്രിയേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, നീ പകല്‍ മാന്യനായിരിക്കയും
രാത്രി നിനക്കിഷ്ടമുള്ളത് ചെയ്തു അര്‍മാദിക്കുകയും ചെയ്യുക
ഇത് കേട്ട് അവന്റെ മനസ്സില്‍ ലഡ്ഡുക്കള്‍ നിരനിരയായി പൊട്ടി.
മൂന്നാം ദിവസം ദൈവം മരങ്ങളെയും, ചെടികളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയെ നിനക്ക്
കൊതി തീരും വരെ വെട്ടിവിറ്റ് പണമുണ്ടാക്കി സന്തോഷിക്കാം
ഇത് കേട്ട് അവന്റെ കണ്ണുകള്‍ അതിരില്ലാതെ വിടര്‍ന്നു.
നാലാം ദിവസം ദൈവം മലനിരകളെയും, പാറക്കൂട്ടങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു നീ ക്വാറികളുണ്ടാക്കി
ഇവയെ തുരന്നുവിറ്റ് മാഫിയകളായി വിലസുക
ഇത് കേട്ട അവന്റെ ആവേശം കണ്ടു ദൈവം പോലും ഞെട്ടി.
അഞ്ചാം ദിവസം ദൈവം പുഴകളേയും,കടലിനേയും
മറ്റു ജലാശയങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയിലെ ജലത്തെ നിനക്ക്
കുപ്പികളിലാക്കി വില്‍ക്കാം ബാക്കിയുള്ളത് മലിനമാക്കി രസിക്കാം
ഇവയെ കൊന്നു മണല്‍വാരി കൂടുകള്‍ നിര്‍മ്മിക്കാം
ഇത് കേട്ട് അവന്‍ ദൈവത്തെ സ്തോത്രം ചെയ്തു.
ആറാം ദിവസം ദൈവം മത്സ്യങ്ങളേയും, മൃഗങ്ങളേയും
പക്ഷികളേയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ,എന്റെ അടിയന്തിരം
ഉള്‍പ്പടെയുള്ളവയെ ആഘോഷങ്ങളാക്കി നിനക്ക്
ഇവയെ കൊന്നു മപ്പാസുവച്ചുകഴിക്കാം,
ഇത് കേട്ട് അവന്റെ വായില്‍ നിന്ന് കൊതിവെള്ളം ഒഴുകി.
എഴാം ദിവസം സൃഷ്ടി തുടങ്ങുംമുന്‍പ് ദൈവം
ഇതെല്ലാം നോക്കിയിരിക്കുന്ന ചെകുത്താന്റെ
കണ്ണുകളിലേക്കു നോക്കി,ആ മുഖത്തുകണ്ട
ഗൂഡമായ ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ദൈവം
വേഗം അധികാരക്കസേരയില്‍ കയറിയിരുന്നു വിശ്രമിച്ചു.
അനന്തരം ദൈവം മനുഷ്യനെ അരികിലേക്ക് വിളിച്ച്
ഇപ്രകാരം പറഞ്ഞു , ഹേ മനുഷ്യാ,
ഇനിയും എനിക്ക് സൃഷ്ടി തുടരാന്‍ കഴിയില്ല
ബാക്കിയുള്ള സൃഷ്ടി നീ തന്നെ ചെയ്തുകൊള്ളുക
അതിനുള്ള അധികാരവും, കഴിവും ഞാന്‍ നിനക്ക് തരുന്നു
ചെകുത്താന്റെ സന്തതികള്‍ നിന്നെ തടയാന്‍
വരുന്നെകില്‍ നീ അവര്‍ക്കെതിരെ എന്റെ പേരില്‍
ഇടയലേഖനങ്ങള്‍ വായിക്കുക ബന്ദും, ഹര്‍ത്താലും നടത്തുക
ഹേ മനുഷ്യാ, ഇതാ ഞാന്‍ നിന്നില്‍നിന്ന്
എന്റെ കണ്ണുകളും, കാതുകളും തിരിച്ചെടുക്കുന്നു
നിനക്ക് നിന്റെ വാസസ്ഥലത്തെക്ക് യാത്ര തിരിക്കാം
ദൈവത്തിന്റെ കല്‍പ്പന കേട്ട മാത്രയില്‍ അവര്‍
ഉല്ലാസത്തോടെ ഉടുത്തിരുന്ന വസ്ത്രങ്ങളും
പറിച്ചു കളഞ്ഞ് കൈകള്‍ കൊര്‍ത്തുപിടിച്ച്
ഏദന്‍തോട്ടത്തിലേക്ക് യാത്രയായി.
Subscribe to:
Posts (Atom)


