"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, August 27, 2013

ഭക്ഷ്യസുരക്ഷ

ഞങ്ങള്‍ക്കും വേണം ഭക്ഷ്യസുരക്ഷ,
പണ്ടത്തെപ്പോലെ ആരും
എച്ചിൽ വലിച്ചെറിയുന്നില്ല,
തൊടിയിലെങ്ങും പഴങ്ങള്‍
പഴുത്തുനില്‍ക്കാറില്ല
എല്ലാം പഴുക്കുംമുന്‍പേ
കടല്‍ കടക്കുകയല്ലേ?
അടച്ചിട്ട മുറിയില്‍നിന്ന്
ഒരു കുട്ടിപോലും ഉണ്ണിയപ്പവുമായി
പുറത്തേക്ക്  വരാറില്ല,
എലിയേയും, പുഴുവിനേയും തിന്നാമെന്നു-
വെച്ചാല്‍ അതിനും വയ്യല്ലോ, 
ഞാങ്ങളായിട്ട് അവരുടെ
കുലം മുടിക്കരുതല്ലോ.
പ്ലാസ്റ്റിക്  പിണ്ഡ ഉരുളകള്‍
ചൈനയില്‍നിന്ന് വരുന്നെന്നു കേട്ടു
അങ്ങനെ ആ ആദരവും നഷ്ടമാകുമല്ലോ
ഈശ്വരാ ഞങ്ങളും ആദിവാസികളേപ്പോലെ
ആകുകയാണോ?
എങ്കില്‍ ഞങ്ങള്‍ക്കും വേണം
ഭക്ഷ്യസുരക്ഷ.

Monday, June 17, 2013

ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്













 ഒരു മഴയോ, കാറ്റോ  
അടര്‍ന്ന് വീണാല്‍
കവിതയുടെ വരികളില്‍
നിന്നെ വരച്ചുവച്ച്
ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഓര്‍മ്മകളാം  മിന്നാമിന്നികള്‍
രാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച്  സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
മോഹഭംഗത്തിന്‍ വെള്ളിടിക്കുലുക്കത്തില്‍
നിശബ്ദശാഖിയായ് നിന്നിലേക്കടരുമ്പോള്‍
നീ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് ,
ചില ജീവിതങ്ങള്‍
ഇങ്ങനെയൊക്കെയാണെന്ന്.
ധ്രുവങ്ങളുടെ പ്രണയവും, വിരഹവും
കടലായിത്തീര്‍ന്ന കഥയും
നീ പറഞ്ഞു തന്നിട്ടുണ്ട്.
എങ്കിലും നീ പറയുംപോലെ
മരണമായ്‌ നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!


Tuesday, May 28, 2013

പിശക്

Painting By : Diego Rivera, The flower carrier (1935)















തുന്നിച്ചേര്‍ക്കാന്‍ വിട്ടുപോയ
എന്റെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ എല്ലാം
കളവുപോയിരിക്കുന്നു.
എന്റെ നോട്ടപ്പിശകാണന്ന്
അവള്‍ക്ക്  പരാതി,
പക്ഷെ എനിക്കറിയാം
അവളിലേക്കുള്ള വഴി
വരച്ചുതീര്‍ക്കുന്ന തിരക്കില്‍
വിട്ടു പോയതാണന്ന്.



Thursday, May 2, 2013

കുലീന

 picture from Google
 painting  by  S.L.Handalkar ( Lady with the lamp)
 














കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ്  അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ. 
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ. 
ചവുട്ടിച്ചുരുട്ടി  വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ

Monday, April 15, 2013

ശവശില്‍പ്പികള്‍

കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്
പട്ടുചേലപോലെ  വിരിഞ്ഞുകിടന്ന
പച്ചപ്പിനെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ്
എഴുതിക്കൂട്ടിയത് , എങ്ങനെയൊക്കെയാണ്
നിങ്ങള്‍ ആ ഹരിതാഭയെ വര്‍ണ്ണിച്ചത്,
അവയുടെ സൌന്ദര്യം വര്‍ണ്ണിച്ച്  എന്തൊക്കെ
പാരിതോഷികങ്ങളാണ് നിങ്ങള്‍ നേടിയത് ?
കവികളേ  നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
മലദൈവങ്ങള്‍ കാവല്‍നിന്ന കാനനത്തെപ്പറ്റിയും,
ആകാശംതൊട്ട വന്‍മരങ്ങളെപ്പറ്റിയും പറയാന്‍
നിങ്ങള്‍ ഒട്ടുംതന്നെ മടികാണിച്ചില്ലല്ലോ?
മലയത്തിപ്പെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ച്
മലയിറങ്ങിവന്ന കാട്ടാറിനെക്കുറിച്ച്  നിങ്ങള്‍
പാട്ടുപാടി നാടുനീളെ നടന്നില്ലേ?
കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
നാട്ടുവഴിയുടെ ഓരം ചേര്‍ന്നുനിന്ന
കാട്ടുചെടികളെപ്പറ്റി നിങ്ങള്‍ പയ്യാരം പറഞ്ഞില്ലേ?
പൊന്നാമ്പല്‍ നിറഞ്ഞ പോയ്കകളേയും,
ജീവനാഡിയായി നിറഞ്ഞൊഴുകിയ പുഴകളേയും
പുസ്തകങ്ങളില്‍ നിങ്ങള്‍ കുത്തിനിറച്ചില്ലേ?
നിറഞ്ഞുപെയ്യുന്ന നിലാവും, കുളിര്‍ത്ത മഴയും
നിങ്ങള്‍ക്കെന്നും  പ്രണയകാവ്യങ്ങള്‍ ആയിരുന്നില്ലേ ?
കവികളേ നിങ്ങള്‍  കരിങ്കണ്ണന്മാരാണ് .
കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
ഹാ...  കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .
കവികളേ നിങ്ങളുടെ കരിങ്കണ്ണുകൊത്താത്ത
ഒന്നുമാത്രമേ ഇനി ഇവിടെ ബാക്കിയുള്ളൂ
നിങ്ങള്‍ക്കുചുറ്റും നില്‍ക്കുന്ന ആ 
ശവശില്‍പ്പികളായ  നല്ല  കലാകാരന്‍മാര്‍. 
അവരെപ്പറ്റി എന്തേ നിങ്ങള്‍ കവിത എഴുതുന്നില്ല?
അവരെ പുകഴ്ത്തി പാട്ടുപാടാത്തതെന്തേ?
ജീവനുള്ളതിനെ എല്ലാം കൊന്ന് എന്തുമാനോഹര-
മായാണവര്‍ ശവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്,
ആ ശവശില്‍പ്പങ്ങള്‍ക്കുള്ളില്‍ കയറി
എന്ത് സുഖമായാണ് അവര്‍ ഉറങ്ങുന്നത് .
കവികളേ നിങ്ങള്‍ അവരെക്കുറിച്ച്  കവിത ചമയ്ക്കുക,
അവരുടെ കഴിവുകള്‍ വാഴ്ത്തി പാട്ടുപാടുക.
കരിങ്കണ്ണന്മാരായ കവികളേ...  നിങ്ങള്‍
ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
ഉറക്കെ ഉറക്കെ ചൊല്ലി  നടക്കുക!!!